Saturday, September 25, 2010

വാക്വം ലാന്‍ഡ്


"പ്രപഞ്ച ചരിത്രത്തിലാദ്യമായി എത്ര കോടിക്കോടി സന്ദേശങ്ങളാണ് സിഗ്നലുകളായി അന്തിരീക്ഷത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നത്. ഇട തടവില്ലാതെ നീങ്ങുന്ന സൂചകപാളിയെ നോക്കി ദൈവം മുകളില്‍ അമ്പരന്ന് നില്‍ക്കുന്നു.'-(ഇ.വി. രാജഗോപാലന്‍)
ആകാശവും മേഘങ്ങളും പുകയ്ക്കിട്ട ഇറച്ചികഷ്ണം പോലെ കറുത്ത് കരുവാളിച്ചിരുന്നു. ചിലരെല്ലാം മഴ പെയ്‌തേക്കുമെന്നുള്ള പ്രതീക്ഷ യോടെ ഇടയ്ക്കിടെ ആകാശത്തേക്ക് നോക്കി. ഉയര്‍ന്നുകൊണ്ടിരിക്കുന്ന ചൂടും അതുണ്ടാക്കുന്ന അസ്വസ്ഥതകളും ജീവിതത്തെപോലും മടുപ്പി ച്ചിരുന്നു. നഗരത്തിലേക്കിറങ്ങുമ്പോള്‍ ചുട്ടുപഴുത്ത ഇരുമ്പ് പാത്രത്തില കപ്പെട്ടതുപോലെയാണ്. നാല്‍ ഭാഗത്തും തീയും പുകയും. എന്റെ മൊബൈല്‍ വില്പനയാണെങ്കില്‍ ടാര്‍ഗറ്റുമായി പൊരുത്തപ്പെടുന്നില്ല. ഞാന്‍ ശ്വാസം കിട്ടാത്തത്രയും അസ്വസ്ഥതയിലായി. ഇത്തരം സന്ദര്‍ഭങ്ങളില്‍ പതിവായി ചെയ്യാറുളളതുപോലെ ആരൊക്കെയോ മോബൈലില്‍ വിളിച്ചു. ജോലി എയര്‍മൗസ് എന്ന മൊബൈല്‍ കമ്പനിയിലായതിനാല്‍ എപ്പോഴും ആരോടും സംസാരിക്കാമായിരുന്നു.
ജോര്‍ജ്ജ് നിടുങ്ങോം എന്ന ഞങ്ങളുടെ ഏരിയാ മാനേജര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ദൈവമല്ല ഇപ്പോഴെന്നെ മുന്നോട്ട് നയിക്കുന്നത്. മൊബൈലാണ്. മൊബൈല്‍ മാത്രം.
മൊബൈല്‍ അദ്ദേഹത്തിന്റെ ചെവിക്കൊട്ടിയതുപോലെയാണ്. ചെവിയിലൂടെ താഴേക്ക് വളര്‍ന്ന സംസാരിക്കാനും കേള്‍ക്കാനും കഴിയുന്ന മറ്റൊരു വലിയ ചെവി
സഹായിയെവിളിക്കുന്നതും ചായ ആവശ്യപ്പെടുന്നതും എല്ലാം അതുവഴി മാത്രം.
എന്തിനധികം ഭാര്യയെയും കുട്ടികളെയും ഞാനിപ്പോള്‍ അറിയുന്നത് ഇതിലൂടെയാണ്. എനിക്ക് മറ്റൊന്നിനും നേരമില്ല. ഇതാണെങ്കില്‍ ആരെയും കാണാതെ നമ്മള്‍ പറയുന്നതിനുള്ള മറ്റേയാളുടെ പ്രതികരണമറിയാതെ നമുക്ക് മറ്റെന്തെങ്കിലും ചിന്തിച്ച്, പ്രവര്‍ത്തിച്ച് എത്രനേരം വേണമെങ്കിലും ഹാ. നിടുങ്ങോം ഒരിക്കല്‍ പറഞ്ഞു.
വെറുത്ത് പോകുന്ന കാര്യങ്ങള്‍ തന്നെയാണ് അദ്ദേഹം എപ്പോഴും പറയുന്നത്. ഓരോ മാസവും കുത്തനെ ഉയര്‍ത്തുന്ന ടാര്‍ഗെറ്റ് അവ ലക്ഷ്യത്തിലെത്തിക്കാനുള്ള കുറുക്കുവഴികള്‍. ഞാന്‍ റോഡിലേക്ക് നോക്കി. എല്ലാവരും മൊബൈലില്‍ സംസാരിക്കുന്നു. ചിലരെയെങ്കിലും തന്റെയൊപ്പമുള്ളവരോടും തന്നെയായിരിക്കണം വളരെ വിദൂരദേശത്തുള്ളൊരാളോടെന്നപോലെ ഇങ്ങനെ സംസാരിച്ച് തീര്‍ക്കുന്നത്.
മൊബൈല്‍ തരംഗങ്ങള്‍ തലക്ക് തട്ടുമ്പോള്‍ ശബ്ദകോശങ്ങള്‍ പുറത്തേക്ക് നിലവിളിച്ചുപോകുന്നതായിരിക്കാം. അങ്ങനെയൊരു ഘട്ടത്തില്‍ ചിലപ്പോള്‍ ആരോടുമല്ലാതെയും സംസാരിക്കുമായിരിക്കും. (സംഗീതയുടെ മൊബൈലും ആധുനിക മനുഷ്യരും എന്ന പ്രബന്ധത്തില്‍ നിന്ന് വായിച്ചറിഞ്ഞത്)
സന്ധ്യയായതോടെ നഗരം നൂറുകണക്കിന് മൊബൈല്‍ ടവറുകളുടെ നിഴല്‍ വീണ് വളരെ ദുരൂഹമായ ഒരു യുദ്ധഭൂപടം പോലെയായിരുന്നു. ഭൂമിയെ മുഴുവന്‍ ഇരുമ്പ് വലകൊണ്ട് മൂടിയതുപോലെയുള്ള നിഴലുകള്‍ ചില ടവറുകളാകട്ടെ ആകാശത്തെയും തുരന്ന് അപ്പുറമെത്തിയിരുന്നു.
മൊബൈലിലേക്ക് സംഗീതയുടെ മെസേജ് വന്നു
എയര്‍മൗസില്‍ ജോലി ലഭിച്ചതും കമ്പനി എന്നെ ആദ്യമായി അയച്ചത് അവളുടെ കോളേജിലേക്കായിരുന്നു. പുതുതായി ഇറക്കിയ "ഡബിള്‍ ഫേസ്' എന്ന സ്കീമിലേക്ക് ആളെ ചേര്‍ക്കാനായി. ഇതു പ്രകാരം ഒരു പെണ്‍കുട്ടിക്ക് തന്റെ എയര്‍മൗസ് മൊബൈലില്‍ നിന്ന് ദിനം തോറും രണ്ട് ആണ്‍കുട്ടികളുടെ മൊബൈലിലേക്ക് പത്തു മണിക്കൂര്‍ ഫ്രീകോള്‍ അനുവദിച്ചിരുന്നു. പിന്നീട് കമ്പനി സ്കീം അവസാനിപ്പിച്ചതിനുശേഷവും പെണ്‍കുട്ടികള്‍ ആരോടെന്നില്ലാതെ സംസാരിച്ചു. പക്ഷേ എത്ര പരിശ്രമിച്ചിട്ടും സംഗീത മാത്രം അവളുടെ പഴയ ഫോണില്‍ നിന്നും മാറിയില്ല.
ഞാന്‍ മൊബൈലാണെങ്കിലും എന്റെയുള്ളില്‍ അപ്പോഴും പറിച്ചു കളഞ്ഞിട്ടില്ലാത്ത ഒരു ലാന്റ് ലൈന്‍ ഉണ്ടായിരുന്നു. അതിലൂടെയാകണം ഞങ്ങള്‍ക്ക് ഞങ്ങളുടെ പ്രണയതരംഗങ്ങളെ അറിയാനും അയക്കാനും കഴിഞ്ഞത്.
ഭൂമിയുമായി ബന്ധമില്ലാത്തതൊക്കെയും കൃത്രിമവും പ്രകൃതി വിരുദ്ധമാണ്. സംഗീത പറഞ്ഞുതുടങ്ങി. മനുഷ്യന്‍ അവന്റെ
അന്ത്യനാളുകളില്‍ കണ്ടുപിടിച്ച ഒന്നായിരിക്കണം മൊബൈല്‍. മരണത്തിന് തൊട്ടുമുന്നേയുള്ള ഏതാനും ഉന്മാദഭരിതമായ ദിനങ്ങള്‍.
ഞങ്ങള്‍ കടല്‍ത്തീരത്ത് ഞങ്ങളുടെ കമ്പനിയുടെ സ്‌പോണ്‍സര്‍ ഷിപ്പില്‍ പണി കഴിപ്പിച്ച പാര്‍ക്കിലിരിക്കുകയാണ്. കടല്‍ വൈബ്രേഷനിലിട്ട മൊബൈല്‍ പോലെ ശബ്ദമുണ്ടാക്കാതെ മാരകമായി ഇളകുന്നുണ്ടായിരുന്നു.
ആഗോളീകരണം എന്നൊക്കെ പറയുന്ന ഒരു സംഗതിയുടെ അവിഹിത സന്തതിയാണ് ഈ മൊബൈല്‍. നമ്മള്‍ എത്രയൊക്കെ
കൂട്ടിയാലും കുറച്ചാലും നാശനഷ്ടങ്ങളുടെ പൂരമാണ് ഇതിന്റെ അവശേഷിപ്പ്.
നീ മുന്‍ധാരണകളോടെ ചിന്തിക്കുന്നതുകൊണ്ടാവും ഇങ്ങനെയൊക്കെ തോന്നുന്നത്. ഞാന്‍ പറഞ്ഞു.
ആയിരിക്കാം. എങ്കിലും എനിക്കോര്‍മ്മയുണ്ട്. ഈ അടുത്ത കാലം വരെയും ഈ കടല്‍ത്തീരത്തിലേക്ക് ഏപ്രില്‍ മെയ് മാസങ്ങളിലായി നൂറുകണക്കിന് ദേശാടനക്കിളികള്‍ വരാറുണ്ടായിരുന്നു. അവയെ കാണാനായി ദൂരദേശങ്ങളില്‍നിന്ന് ആള്‍ക്കാരും...ഞാനും എന്റെ കുട്ടി ക്കാലത്ത് അച്ഛന്റെ കൂടെ വന്നിട്ടുണ്ട്. ഇവിടം ഇപ്പോള്‍ നിങ്ങളുടെ ടവറിന് മുകളിലുള്ള കാക്കകളും പരുന്തുകളുമല്ലാതെ മറ്റൊരു പക്ഷിയുടെ തൂവലുപോലുമില്ല. മനുഷ്യര്‍ക്ക് ശേഷവും ഇവിടെ അവശേഷിക്കുന്നത് കാക്കകളും പരുന്തുകളും മാത്രമായിരിക്കും...
കടല്‍ക്കാറ്റുപോലും തൊലി പൊള്ളിക്കുന്നുണ്ടായിരുന്നു.അവളുടെ സംഭാഷണം മാറ്റാനായി ഞാന്‍ പറഞ്ഞു. വല്ലാത്ത ചൂട്,
നമുക്കെന്തെങ്കിലും കഴിക്കാം.
മൊബൈലിനെക്കുറിച്ച് പഠിച്ച് പഠിച്ച് നീ വല്ലാത്തൊരു അപകടത്തിലായിരിക്കുന്നു. ഞാനവളുടെ പ്രബന്ധം മറിക്കുന്നതിനിടയില്‍ പറഞ്ഞു.
പ്രബന്ധത്തില്‍ നിന്നുള്ള ചിലഭാഗങ്ങള്‍.
മൊബൈല്‍ ആളെ കുട്ടം തെറ്റിക്കുന്നു അല്ലെങ്കില്‍
ഏകാന്തനാക്കുന്നു.

കൂട്ടായ്മയെ തകര്‍ക്കുക എന്നത് നവലോകക്രമത്തിലെ ഒളിപ്പിച്ചു വെച്ച് സിദ്ധാന്തവും നമ്മുടെ ഇടയില്‍ പരക്കെ നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമാണ്.കുടുംബങ്ങളുടെ കൂട്ടായ്മയെ തകര്‍ക്കുക, രാഷ്ട്രീയത്തെ തകര്‍ക്കുക...
അപകടരഹിതമായ മതവിശ്വാസം ആശ്വാസവും സാന്ത്വനവുമാണ്. അഴിമതികളില്ലാത്ത രാഷ്ട്രീയം പ്രതീക്ഷയും പ്രചോദനവുമാണ്. ഗോത്രങ്ങള്‍ ഉറപ്പാര്‍ന്ന ഐക്യങ്ങളായിരുന്നു. പൊതുവായ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനായി മാത്രം പടുത്തുയര്‍ത്തപ്പെട്ട പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ ഈ ലോകത്ത് എത്ര ഗോത്രങ്ങള്‍ അവശേഷിക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍, മതങ്ങള്‍..? കൂട്ടം തെറ്റിയവനെ ഭയപ്പെടുത്തി തെറ്റായ വഴിയിലേക്ക് ആനയിക്കുക എന്നത് വളരെ എളുപ്പമാണ്. ഈയൊരു സിദ്ധാന്തത്തിലൂടെയാണ് നമ്മുടെ ടെക്‌നോളജികളും ഘട്ടംഘട്ടമായി വളര്‍ന്നുകൊണ്ടിരിക്കുന്നത്.
റേഡിയോ- ഒരു കാലംവരെയും കൂട്ടായ്മയുടെ സംഗീതമായിരുന്നു. അവ നാലുദിക്കുകളെയും ശബ്ദംകൊണ്ട് ഒന്നിപ്പിച്ചു. വഴിയറിയാതെ ദിക്കുതെറ്റി അലയുന്നവനെ പോലും റേഡിയോയുടെ ശബ്ദം മനുഷ്യ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുകയും ആശ്വസിപ്പിക്കു കയും ചെയ്തു. ശേഷം വന്ന ടി.വി മനുഷ്യരെ സംഘര്‍ഷഭരിതമായ അവസ്ഥയിലെത്തിച്ചും ഒരു മുറിയുടെ ഏറ്റവും അടുത്ത മുറിയിലുള്ള സഹോദരനെപോലും സംശയിക്കാനും ശത്രുവിനെക്കാളും ഭീകരമായി കാണാനും പഠിപ്പിച്ചു.
ലാന്റ് ഫോണ്‍ അറ്റുപോയ മനുഷ്യരെ സ്‌നേഹംകൊണ്ടും ശബ്ദ സാന്നിദ്ധ്യം കൊണ്ടും മുമ്പത്തേക്കാളും ഒന്നിച്ചു ചേര്‍ത്തു.
 നീയുണ്ടായിട്ടും നീയില്ലാത്ത അവസ്ഥ മരണത്തേക്കാളും വേദനിപ്പിക്കുന്നതാണെന്നും നിന്നെ എത്രയും വേഗമൊന്നു കാണണമെന്നും രണ്ടുപേരെയും കൊണ്ട് വീണ്ടും വീണ്ടും പറയിപ്പിച്ചു.
അവസാനം വന്ന മൊബൈല്‍ എല്ലാറ്റിനെയും തകര്‍ത്തു തരിപ്പണമാക്കി. നീയുണ്ടായാലെന്ത്.. ഇല്ലെങ്കിലെന്ത്.. ഇതാണ് ഓരോ മൊബൈലിന്റെയും ഏറ്റവും ലളിതമായ ചോദ്യം. ഇപ്പോഴത്തെ സമൂഹത്തിന്റെയും...
ആദ്യം ഒരു രോഗത്തിനെതിരെയുള്ള മരുന്ന്, പിന്നെ ആ മരുന്നിനെ കൊല്ലുന്ന മറ്റൊരു മരുന്ന്.
ഉപകരണങ്ങള്‍ യുദ്ധോപകരണങ്ങളാകുന്ന കാലം
സുജിത എന്ന എന്റെ സുഹൃത്തിന് അവളുടെ അച്ഛന്‍, എല്ലായ്പോഴും വിവരങ്ങള്‍ അറിയാമല്ലോ എന്ന താല്‍പര്യത്തോടെ മൊബൈല്‍ മേടിച്ചുകൊടുക്കുന്നു. ശേഷം എല്ലാ ദിനങ്ങളിലും അവള്‍ അച്ഛനെ വിളിക്കുന്നു, അമ്മയെ വിളിക്കുന്നു. പിന്നീട് ലോകത്തിന്റെ നാനാഭാഗ ങ്ങളില്‍ നിന്നും ആരൊക്കെയോ അവളെ വിളിക്കാന്‍ തുടങ്ങി. മറ്റൊക്കെ വെള്ളിയാഴ്ച്ച വൈകുന്നേരം വീട്ടിലേക്കോടുന്ന സുജിത ഇപ്പോള്‍ വീട് കണ്ടിട്ട് മാസങ്ങളായി. വീട്ടില്‍ നിന്നുള്ള വിളി വന്നാല്‍ അവള്‍ നൂറുകണക്കിന് കള്ളങ്ങള്‍ പറയുന്നു. ഇന്നു നാട്ടിലേക്ക് പോകുന്നില്ലേയെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉടന്‍ അവള്‍ പറയും. ഞാനിപ്പോള്‍ ചെല്ലാന്‍ മാത്രം അവിടെ ദുരന്തങ്ങളൊന്നും സംഭവിച്ചിട്ടില്ല...
എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും അവള്‍ എവിടേക്കാണ് പോകുന്നത്..?
ഞാന്‍ അവളുടെ പുസ്തകം അടച്ചുവെച്ച് കടലിലേക്ക് നോക്കി. കടലില്‍ ശൂന്യത നൃത്തം ചെയ്യുന്നു. ഇത്തരത്തിലൊരു പഠനം
എന്റെയൊക്കെ ഭാവിയെ വല്ലാത്ത പ്രതിസന്ധിയിലാക്കും. ഞാന്‍ പറഞ്ഞു.
ഇല്ലേയില്ല... നീയിപ്പോള്‍ വലിക്കുന്ന സിഗരറ്റ് അതിനുമുകളിലുള്ള വളരെ വ്യക്തമായ മുന്നറിയിപ്പ്.. ഒരിക്കലും ഇത് അത്രപോലും വരില്ല. എളുപ്പത്തില്‍ മുറിവേല്‍ക്കാത്ത യാതൊരു അപകടത്തെയും മനുഷ്യര്‍ ഇന്നേവരെയും അപകടങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പക്ഷേ, പ്രത്യക്ഷത്തില്‍ സുന്ദരമാണെന്ന് തോന്നുന്ന ഏത് വസ്തുവും ഭാവിയിലേക്ക് ചില മാരക വസ്തുക്കള്‍ നീക്കിവെക്കുന്നുണ്ട് തീര്‍ച്ച.
മൊബൈലില്‍ മാനേജരുടെ അര്‍ജന്റ് മെസേജ് വന്നു. അരൂണ്‍ ഇന്നു വൈകുന്നേരം ചീഫിന്റെ മീറ്റിംഗുണ്ട്. തീര്‍ച്ചയായും പങ്കെടുക്കണം. ഇതില്‍ മറ്റ് ഒഴിവുകളില്ല.
ഞാന്‍ ഓഫീസിലേക്ക് ഓട്ടോ കയറി.
ഏ.സിയില്‍ കയറിയപ്പോള്‍ തീച്ചൂളയില്‍ നിന്നും രക്ഷപ്പെട്ട ആശ്വാസമായി.
മാനേജരുടെ കയ്യിലുണ്ടായിരുന്ന കമ്പ്യൂട്ടറും, പ്രൊജക്ടറും മറ്റും ഒരു പയ്യന്‍ ഘടിപ്പിക്കുന്നു. ചുമരിലെ വലിയ സ്ക്രീനില്‍ "എയര്‍മൗസ്' എന്ന് തെളിഞ്ഞു.
ചീഫ് സംസാരിച്ചുതുടങ്ങി.
ഗുഡ് ആഫ്റ്റര്‍ നൂണ്‍... എല്ലാവര്‍ക്കും...
അറിയാമല്ലോ. വളരെ സുപ്രധാനമായ ചില കാര്യങ്ങള്‍ നിങ്ങളെ അറിയിക്കാനാണ് ഞാനിവിടെ തിടുക്കത്തില്‍ എത്തിയത്. ഇന്നു അര്‍ദ്ധരാത്രി മുതല്‍ നമ്മുടെ നെറ്റ് വര്‍ക്ക് ഒന്നുകൂടി ആധുനികമാവും. കൂടുതല്‍ കൃത്യവും സൂക്ഷ്മവും ഇനിമുതല്‍ നമ്മുടെ കണ്‍ട്രോള്‍ റൂമില്‍ നിന്നും ഒരാള്‍ നമ്മുടെ പരിധിക്കുള്ളിലാണെന്ന് പറഞ്ഞുകഴിഞ്ഞാല്‍ അതിനര്‍ത്ഥം അയാള്‍ എല്ലാ അര്‍ത്ഥത്തിലും നമ്മുടെ വലയിലായി എന്നുതന്നെയാണ്.
നോക്കൂ... അദ്ദേഹം മോണിറ്ററില്‍ വിരലമര്‍ത്തി. നിങ്ങളുടെ നഗരം, നിങ്ങളുടെ ജനങ്ങള്‍, നിങ്ങള്‍ അതെ നമ്മുടെ ടവറുകളില്‍ അതിസൂക്ഷ്മ വിദേശനിര്‍മ്മിത ക്യാമറകളുടെ ശ്രൃംഖലകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇനിയങ്ങോട്ട് ആരെ വേണമെങ്കിലും എങ്ങനെയും നമുക്ക് പിന്തുടരാം. ഇത്തരത്തിലൊരു സംവിധാനം ഇതുവരെ മറ്റാരും നേടിയിട്ടില്ല. ഓര്‍ക്കുക, രണ്ടോ മൂന്നോ ദിനങ്ങള്‍ കൊണ്ടോ മിനുട്ടുകള്‍ കൊണ്ടോ എല്ലാവരും ചെയ്‌തേക്കാം. അതിനാല്‍ നമുക്കുള്ളത് നിമിഷങ്ങള്‍ മാത്രമാണ്. ഈ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ നമുക്ക് നഗരത്തെ കൂട്ടത്തോടെ എയര്‍ മൗസിലേക്ക് മാറ്റണം. ഒരിക്കലും മാറാന്‍ കൂട്ടാക്കാത്തവരെ ഏതു വഴിയിലൂടെയും പിന്തുടര്‍ന്ന് മാറ്റിയെടുക്കണം. കമ്പനി ഒരുക്കിത്തരുന്ന ഇത്തരം സൗകര്യങ്ങളെ നിങ്ങള്‍ പരമാവധി ചൂഷണം ചെയ്യും എന്നെനിക്കുറപ്പുണ്ട്.
ഇത്തരത്തിലൊരു സംവിധാനം വരുന്നതോടെ ഭൂമിയില്‍ രണ്ടുതരം ഭൂപ്രദേശങ്ങള്‍ മാത്രമാണുണ്ടാവുക. കവറേജ് ഏരിയയൂം ഔട്ട് ഓഫ് കവറേജ് ഏരിയയും. ഇനിയങ്ങോട്ട് ഔട്ട് ഓഫ് കവറേജ് ഏരിയ എന്നത് മാന്യന്‍മാര്‍ക്ക് ഒരു തരത്തിലും ജീവിക്കാന്‍ പറ്റാത്ത ഒരു മൂന്നാം ലോകമായിരിക്കും. ഔട്ട് ഓഫ് കവറേജ് ഏരിയായില്‍ ജീവിക്കുന്നവര്‍ക്ക് എല്ലായ്‌പോഴും ശ്വാസം മുട്ടലായിരിക്കും. ജനങ്ങള്‍ ജീവിതം അസഹ്യമായ ഘട്ടത്തില്‍ ടവറുകള്‍ സ്ഥാപിക്കാനായി ഭരണാധികാരികള്‍ക്കെതിരെ സമരം ചെയ്യും. അങ്ങനെ ഗവണ്‍മെന്റിടപെടുകയും അവിടങ്ങളിലൊക്കെ തീര്‍ത്തും സൗജന്യമായി ടവറുകള്‍ സ്ഥാപിക്കാന്‍ നമ്മോട് ആവശ്യപ്പെടുകയും ചെയ്യും. ഇതുവരെയും മൊബൈല്‍ ഉപയോഗിക്കാത്തവര്‍ ഭൂമിയുടെ കേന്ദ്രത്തില്‍നിന്നേ അറ്റു പോകുകയാണെന്ന് നമ്മള്‍ ചില പരസ്യങ്ങളും പദ്ധതികളും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അതോടെ മൊബൈലിലില്ലാത്തവര്‍ ഭൂതകാലത്തിലെവിടെയോ മറ്റോ ഉള്ള ചില അവശിഷ്ടങ്ങള്‍ മാത്രമാവും.
ചായ കഴിച്ചതിനുശേഷം അദ്ദേഹം സ്ക്രിനീല്‍ ഇരുണ്ടു കാണപ്പെട്ടതു പോലെയുള്ള ഒരു ഭാഗം ചൂണ്ടി പറഞ്ഞു.
“ഇതാണ് ചെങ്കാട്, തീര്‍ത്തും കവറേജില്ലാത്ത ഗ്രാമം.''
മുപ്പതിനായിരം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടം ഇതുവരെയും ഒരു മൊബൈല്‍ കമ്പനിയും എത്തിയിട്ടില്ല. അടുത്ത വര്‍ഷത്തോടെ നമ്മുടെ ടവറ് ഇവിടെ പൂര്‍ത്തിയാവും. ഇവിടങ്ങളിലെ കൃഷിക്കാരെ ആധുനീകരിക്കേണ്ട ചുമതല നമുക്കാണ്. മിസ്റ്റര്‍ അരൂണ്‍, നാളെതന്നെ ചെങ്കാടിലെത്തി എനിക്കൊരു റിപ്പോര്‍ട്ട് അയച്ചുതരണം.
ഏതോ ചതുപ്പിലേക്ക് താഴുന്നതായി എനിക്കു തോന്നി. അപ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായി സംഗീതയുടെ മിസ്ഡ് കോള്‍ വന്നു. എനിക്കെന്തോ കുറച്ച് ആശ്വാസമായി.
മീറ്റിംഗ് കഴിഞ്ഞയുടനെ ഞാന്‍ സംഗീതയെ വിളിച്ചു.
"സംഗീത ഇനി യുദ്ധം ചെങ്കാടുമായാണ്. നാളെ നീ എന്റെ കൂടെ ചെങ്കാടിലേക്ക് വരണം.'
നിശ്ശബ്ദത മാത്രം..
ചെങ്കാട്ടിലായിരുന്നു സംഗീത ജനിച്ചതും വളര്‍ന്നതും. എനിക്ക് കടുത്ത വിഷമം തോന്നി.
ഞാന്‍ ജോര്‍ജ്ജ് സാറിന്റെ മുറിയിലേക്ക് ചെന്നു.
സാറ് കമ്പ്യൂട്ടറിലായിരുന്നു.
വീട്ടിലേക്ക് പോകുന്നില്ലേ..
ഇല്ല, ഇല്ല ഞാനിനി എവിടെയും പോകുന്നില്ല. എല്ലാം ഇവിടം ഉണ്ടാകുമ്പോള്‍ വെറുതെ സമയം കളയാന്‍...
കമ്പ്യൂട്ടറില്‍ നഗരത്തിലെ പരിചയമില്ലാത്ത ഒരു ഇടവഴിയായിരുന്നു.അദ്ദേഹം ഇടവഴിയിലൂടെ മുന്നോട്ട് നീങ്ങി.
ഞാന്‍ റോഡിലേക്കിറങ്ങി.
ഇരുട്ടില്‍, ശ്മശാനത്തില്‍ ഉയര്‍ത്തിനാട്ടിയ കുരിശുപോലെ ഭയ പ്പെടുത്തുന്ന ടവറുകള്‍.. പ്രേതങ്ങളുടെ വെളിച്ചമില്ലാത്ത കണ്ണുകള്‍ പോലെ അടഞ്ഞിരിക്കുന്ന സൂക്ഷ്മ ക്യാമറകള്‍.. എന്നിലൂടെ ഭയത്തിന്റെ തരംഗങ്ങള്‍ കുതിച്ചുകയറുന്നത് ഞാനറിഞ്ഞു.
ഞാന്‍ സംഗീതയെ വീണ്ടും വിളിച്ചു.
മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു.
"ഇനി ഒരിക്കലും എനിക്ക് ചെങ്കാടിനെ ചെങ്കാടായി കാണുക സാധ്യമായിരിക്കില്ല. അതുകൊണ്ട് മാത്രമാണ് ഞാനിപ്പോള്‍ വരുന്നത്.'
സംഗീത പറഞ്ഞു.
ചെങ്കാടിലെ മരങ്ങള്‍ വാടുവാന്‍ തുടങ്ങും. പുഴകള്‍ വറ്റും. കിളികള്‍ നോട്ടു പുസ്തകത്തിലെടുത്തുവെച്ച തൂവലുകള്‍ മാത്രമുള്ള
 ഓര്‍മ്മയാവും. മനുഷ്യരൊക്കെയും യന്ത്രങ്ങള്‍ പോലെയും.
ഞാന്‍ ഒന്നും പറഞ്ഞില്ല. പകരം മരങ്ങള്‍ക്കിടയിലൂടെ കടന്നുവന്ന തണുത്ത കാറ്റ് എന്നെ അവളിലേക്ക് വല്ലാതെ അടുപ്പിച്ചു. അവളുടെ ശരീരത്തെ തൊട്ടറിഞ്ഞപ്പോള്‍ എന്നോ നനഞ്ഞ പുതുമഴയുടെ കുളിരിനെ ഞാനറിഞ്ഞു. ഞാന്‍ വല്ലാതെ പ്രണയത്തിലായിരുന്നു. ഏതോ കാലത്തെ ഒരു പ്രണയസിനിമയിലെ അങ്ങേയറ്റം പ്രണയം നിറഞ്ഞ യുഗ്മഗാനം പോലെയായി ഞാനും അവളും.
ഓരോ ടവറും മനുഷ്യന്‍ ദൈവത്തിനും പ്രകൃതിക്കും നേരെ നീട്ടുന്ന യുദ്ധമുനകളാണ്. അവള്‍ കരയുന്നുണ്ടായിരുന്നു.
ഗ്രാമീണര്‍ ഞങ്ങളെ അപകടത്തില്‍പ്പെട്ടവരെയെന്നപോലെ ദയയോടെ നോക്കി. അവര്‍ക്ക് സംഭവിക്കാന്‍ തുടങ്ങുന്ന അപകടങ്ങളെ കുറിച്ച് ഒന്നും പറയുവാന്‍ കഴിയാതെ ഞങ്ങള്‍ തിരിച്ചുനടന്നു.
രാത്രിയില്‍ ഓഫീസിലേക്ക് കയറവേ ഞാന്‍ ചിലതൊക്കെ ഉറപ്പിച്ചിരുന്നു. ജോലിയെയും ജീവിതത്തെയും സംബന്ധിച്ച്.
ജോര്‍ജ്ജ് നിടുങ്ങോം അപ്പോഴും കമ്പ്യൂട്ടറില്‍ തന്നെയാണ്.
ഞാന്‍ വന്നതോ, പിന്നിലുള്ളതോ ഒന്നും അയാള്‍ അറിഞ്ഞില്ല.
ഞാന്‍ കമ്പ്യൂട്ടറിലേക്ക് നോക്കി. കമ്പ്യൂട്ടറില്‍ ഒരേ സമയം രണ്ടു ദൃശ്യങ്ങള്‍ തുറന്നുവെച്ചിട്ടുണ്ടായിരുന്നു.
ഒന്നാമത്തെതില്‍ ഇടവഴിയിലൂടെ ഒരു പെണ്‍കുട്ടി തന്റെ വീട്ടിലേക്ക് കയറുന്നതാണ്.
രണ്ടാമത്തെ ദൃശ്യം അപകടങ്ങള്‍ നിറഞ്ഞ ഒരു ഹിന്ദി സിനിമപോലെയുണ്ടായിരുന്നു.
മൂന്ന് ചെറുപ്പക്കാര്‍, ഒരു പടുകൂറ്റന്‍ വീടിന്റെ മതില് ചാടിക്കടക്കുന്നു.
അവരുടെ മൂന്നുപേരുടെയും കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച "കത്തി' യെന്ന പോലെ മൊബൈലുമുണ്ടായിരുന്നു. മുന്നുപേരും ഒരുമിച്ചു ഒരു കുളിമുറിയുടെ വാതില്‍ ചവിട്ടിത്തുറന്നതും വളരെ ഭംഗിയുള്ള ഒരു സ്ത്രീ തന്റെ നനഞ്ഞ നഗ്നശരീരത്തെ കൈകള്‍കൊണ്ട് ആവുന്നതും മൂടി ദൈവമേ.. എന്നു നിലവിളിച്ചതും. ഞാന്‍ ഇത് ഇയാളുടെ തന്നെ ഭാര്യയാണല്ലോയെന്ന് ആശങ്കപ്പെട്ടു. അടുത്ത നിമിഷം മുന്ന് ചെറുപ്പക്കാരും ആ സ്ത്രീയെ ബലമായി കീഴ്‌പ്പെടുത്തുകയും തുറന്നുവെച്ച വായ യിലേക്ക് തങ്ങളുടെ കീറിയതും വൃത്തികെട്ടതുമായ അടിവസ്ത്രങ്ങള്‍ കുത്തിനിറച്ചു. ശേഷം അവര്‍ ആ സ്ത്രീയുടെ ശരീരങ്ങളിലെ ഓരോ ഭാഗങ്ങളിലും പിടുത്തമിടുകയും മറുകൈകള്‍ കൊണ്ട് മൊബൈല്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു.
അപ്പോഴും ജോര്‍ജ്ജ് നിടുങ്ങോമിന്റെ കണ്ണുകള്‍ കൂടുതല്‍ തുറക്കുക മാത്രം ചെയ്തു.
അടുത്ത ദൃശ്യത്തിലെ പെണ്‍കുട്ടി തന്റെ മുറിയില്‍ കയറി വസ്ത്രങ്ങള്‍ അഴിച്ച് മറ്റൊന്നു ധരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. വസ്ത്രങ്ങള്‍ അഴിക്കവേ, അവള്‍ കണ്ണാടിക്കഭിമുഖമായപ്പോള്‍ ഞാനവളുടെ മുഖം കണ്ടു. സംഗീത! എന്റെ കണ്ണുകളില്‍ ഇരുള്‍ കയറി.
അപ്പോഴേക്കും ജോര്‍ജ് നിടുങ്ങോം തന്റെ ചത്തതുപോലുള്ള ലിംഗത്തെ പാന്റില്‍ നിന്ന് പുറത്തേക്കിട്ട് തഴുകാന്‍ തുടങ്ങിയിരുന്നു. പിന്നീടയാള്‍ എത്ര പരിശ്രമിച്ചിട്ടും ഉണരാത്ത ലിംഗത്തിലേക്ക് തന്റെ മൊബൈലിനെ ചേര്‍ത്ത് വെക്കുന്നത് വെറുപ്പോടെ ഞാന്‍ കണ്ടു.
ഹൃദയം പൊട്ടിനുറുങ്ങിയ വേദനയിലായി ഞാന്‍. സംഗീതേ... ഞാന്‍ ഒച്ചയിട്ടു. തൊണ്ട അടഞ്ഞിരിക്കുന്നു. പെട്ടെന്ന് കടുത്ത ശ്വാസം മുട്ടലിനിടയില്‍ ഞാന്‍ മൊബൈലിലേക്ക് നോക്കി. ചാര്‍ജ് പൂര്‍ണ്ണമായും തീര്‍ന്നിരുന്നു. മൊബൈല്‍ സ്ക്രീനില്‍ അപകടകരമായ രീതിയില്‍ ചുവന്ന വെളിച്ചം പടര്‍ന്നു തുടങ്ങി.

1 comment:

  1. ഇത് വായിച്ചു കയിഞ്ഞപ്പോള്‍ എന്തോ ഒരു വല്ലായ്മ. പ്രശ്നം എനിക്കാണോ, ഈ കഥയ്കണോ ?

    വളരെ നന്നായിട്ടുണ്ട് ,ഇനിയും നല്ല നല്ല എഴുത്തുകള്‍ വരട്ടെ എന്ന് ആശംസിക്കുന്നു

    ReplyDelete